അങ്കമാലി കോതകുളങ്ങര ടൈൽ ഫാക്ടറി കേന്ദ്രീകരിച്ച് നടത്തിയ വൻ സ്പിരിറ്റ് വേട്ടയിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതിയെ എക്സൈസ് സംഘം സാഹസികമായി പിടികൂടി. 2026 ആഗസ്റ്റ് 5-ന് അങ്കമാലി എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും ചേർന്ന് കോതകുളങ്ങരയിലെ ടൈൽ ഫാക്ടറിയിൽ നടത്തിയ റെയ്ഡിൽ 1248 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്ത കേസിലാണ് ഇപ്പോൾ നിർണായക അറസ്റ്റ് ഉണ്ടായിരിക്കുന്നത് . ആലുവ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ശക്തമാക്കിയിരുന്നു.. തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ കൊടകര വില്ലേജ് പഴമ്പിള്ളി കനകമല ദേശത്ത് പുത്തൻചിറക്കര വീട്ടിൽ ദേവസിക്കുട്ടിയുടെ മകൻ ഷൈജുവാണ് എക്സൈസ് പിടിയിലായത്. കേരളത്തിലേക്ക് വ്യാജ സ്പിരിറ്റ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളിൽ ഒരാളായ ഇയാൾ, സ്പിരിറ്റ് അനധികൃതമായി കടത്താൻ ഉപയോഗിച്ച വാഹനത്തിന്റെ ഉടമ കൂടിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സ്പിരിറ്റ് കൃത്യസ്ഥലത്ത് വാഹനത്തിൽ എത്തിച്ചതും പ്രസ്തുത ഫാക്ടറി കേന്ദ്രം കൈകാര്യം ചെയ്തുവന്നിരുന്നതും ഷൈജുവാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ എക്സൈസ് സംഘം ഊർജിതമായ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് സംഘം അങ്കമാലി ടൗണിലെ ഒരു ലോഡ്ജിൽ പ്രതി ഒളിവിൽ കഴിയുന്നുണ്ടെന്ന് മനസ്സിലാക്കിയത് .തുടർന്ന് സ്ഥലത്തെത്തിയ അന്വേഷണ സംഘം തന്ത്രപരമായി പ്രതിയെ വളഞ്ഞ് സാഹസികമായി പിടികൂടുകയായിരുന്നു. അറസ്റ്റുനടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനുശേഷം പ്രതിയെ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. കേസിൽ സ്പിരിറ്റ് കടത്തിന് പിന്നിൽ പ്രവർത്തിച്ച മറ്റ് കണ്ണികളെക്കുറിച്ചും വ്യാപകമായ തോതിൽ അന്വേഷണം നടത്തിവരികയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.







